Powered By Blogger

കൂട്ടുകാരന്‍...

ഞാന്‍ നിന്റെ കൂട്ടുകാരന്‍ ..
നിലാവിനെ പ്രണയിച്ച
കൂരിരുട്ടിന് കൂട്ടിരുന്ന,
പെരുമഴയില്‍
നിന്നോടൊപ്പം നനഞ്ഞ,
പുഴകളോടും
പൂക്കളോടും കിന്നാരം
പറഞ്ഞു നടന്ന നിന്റെ
അതെ
കൂട്ടുകാരന്‍ ..
മാറ്റം ഇന്നെന്റെ
ശരീരത്തിന് മാത്രം..
മനസ്സിന് മാറ്റമില്ല..
ഓര്‍ക്കുന്നുണ്ടോ നീ?.

കാലുകീറിയ കറുത്ത

പാന്റിനുള്ളില്‍ വിയര്‍പ്പോട്ടിയ മുഷിഞ്ഞ കീശയില്‍ നിറച്ചു
ഞാന്‍ നിനക്ക് കൊണ്ട് തന്ന കടലപിണ്ണാക്ക് ഇടവഴിയിലും,കലശംകോണം പാലത്തിനടിയിലും,തൊട്ടടുത്ത
പാലമരച്ചോട്ടിലും ഒരുമിച്ചിരുന്നു പങ്കുവെച്ച് തിന്നത്..
അതിനെന്തു രുചിയായിരുന്നു അല്ലെ.!!
ഒരിക്കല്‍ നീ പറഞ്ഞു ഈ പാലമരത്തില്‍ യക്ഷിയുണ്ടെന്ന്..
അതോര്‍ത്തു ഞാനെത്ര രാത്രികളില്‍ യക്ഷികളെ സ്വപനം കണ്ടു
ഉറങ്ങാതെ കിടന്നിട്ടുണ്ടെന്നു അറിയുമോ നിനക്ക്..
പറണ്ടോടന്‍ ഉപ്പാപ്പയുടെ കാട്ടുവേലി കെട്ടിമറച്ച പറമ്പിനുള്ളിലെ
ചാമ്പക്കകള്‍ പഴുത്തുതുടുത്ത് നമ്മെ നോക്കി കൊതികാട്ടി
നിന്നപ്പോള്‍ പറിച്ചെടുത്തു നിനക്ക് മതിയാവോളം ഞാന്‍ തന്നതും,
ഉറുമ്പ്‌ കടിയേറ്റു പുളഞ്ഞ എന്റെ ദേഹത്ത് നീ കരണ്ടകംചിറയിലെ
തണുത്തവെള്ളം കോരി ഒഴിച്ചതും നീയിന്നും ഓര്‍ക്കുന്നുണ്ടോ?..
അപ്പോഴും,നീ ഒന്നുമാത്രം കാണാതെ പോയി..
ബട്ടന്‍സ് പൊട്ടിയ എന്റെ ആ കറുത്ത പാന്റ്സിനുള്ളില്‍
ചാക്കുനൂല്‍ കൊണ്ട് വരിഞ്ഞു കെട്ടിയ
വിശന്നോട്ടിയ എന്റെ വയറിനെ..
അതെ,നിന്നെ എനിക്ക് അത്രമാത്രം ഇഷ്ട്ടമായിരുന്നു..


എബനീസര്‍ അണ്ണന്റെ സൈക്കിള്‍ കടയില്‍ നിന്നും
മണിക്കൂറിനു രണ്ടുരൂപ വാടകയ്ക്ക് എടുത്ത അര സൈക്കളില്‍
ഞാനും,നീയും ചവിട്ടാന്‍ പഠിച്ചു..
പെരുമഴയത്ത് നിറഞ്ഞോഴുകുകയായിരുന്ന മുണ്ടണിതോട്ടില്‍
ഒരു ദിവസം നമ്മള്‍ രണ്ടാളും സൈക്കിളിനോടൊപ്പം വീണു..
എന്റെ നെറ്റി പൊട്ടി രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെങ്കിലും
ഇടങ്കൈ കൊണ്ട് അതു പൊത്തി പിടിച്ച് ആ കുത്തൊഴുക്കില്‍
ഞാനാദ്യം തിരഞ്ഞത് നിന്നെ ആയിരുന്നു..
ഭാഗ്യം,നിനക്കൊന്നും പറ്റിയില്ലല്ലോ..!


തിളക്കമുള്ള നിന്റെ കുപ്പായങ്ങളില്‍ തുന്നിച്ചേര്‍ത്ത
വര്‍ണ്ണചിത്രങ്ങള്‍ കണ്ടു ഞാനും കൊതിച്ചിട്ടുണ്ട്..എനിക്കും
അതുപോലൊരെണ്ണം കിട്ടിയിരുന്നെങ്കിലെന്ന്..അത് വെറും ആഗ്രഹം മാത്രമായിരുന്നു..
ഇന്ന് വിലകൂടിയ വസ്ത്രങ്ങള്‍ എന്റെ ശരീരത്തോട് ചേര്‍ന്ന്
കിടക്കുമ്പോഴും
അന്ന് നിനക്കുണ്ടായിരുന്ന ഭംഗി എനിക്ക് കിട്ടുന്നില്ല..
എന്റെ കണ്ണുകളില്‍ ഇന്നും നിന്റെ ആ രൂപമാണ്..


കളഞ്ഞുപോയ ഒറ്റരൂപ നാണയം തിരിച്ചുകിട്ടില്ലെന്നു
ഉറപ്പായപ്പോള്‍
നീ എനിക്ക് പകരം ഒരു ഒറ്റരൂപ നാണയംതന്നു..
അന്നെനിക്കത് വെറും ഒറ്റരൂപ ആയിരുന്നില്ല..
ഒരു ദിവസത്തെ അധ്വാനത്തിന്റെ വിലയായിരുന്നു.
ഇന്ന്,
ശീതീകരിച്ച മുറിക്കുള്ളിലിരുന്നു ഇരുപത്തിഅഞ്ചു രൂപയുടെ
ജ്യൂസ്‌ കുടിക്കുമ്പോഴും,
എമ്പത് രൂപയുടെ മട്ടന്‍ബിരിയാണി കഴിക്കുമ്പോഴും ഞാനത്
ഓര്‍ക്കാറുണ്ട്..
എങ്ങനെ ഓര്‍ക്കാതിരിക്കും..
വക്കുകള്‍ചപ്പിച്ചുനുങ്ങിയ സ്റ്റീല്‍ ചോറ്റുപാത്രത്തില്‍
എന്റെ ഉമ്മ ഉച്ചക്ക് കഴിക്കാന്‍ തരുമായിരുന്ന റേഷനരിചോറും,
തേങ്ങാചമ്മന്തിയും നിനക്കും ഇഷ്ട്ടമായിരുന്നു..
എന്നും എന്റെ ചോറ്റുപാത്രത്തില്‍ അതുമാത്രമായിരുന്നു..
നിന്റെ പാത്രത്തിലെ പൊരിച്ചമീന്‍ കഷണങ്ങള്‍ക്ക്
ഞാനും പങ്കുകാരനായി..
ചില ദിവസങ്ങളില്‍ നീ അറിയാതെ ഞാന്‍ വിശപ്പിന്റെ
വിളി അറിഞ്ഞു..
ഇരുമ്പിന്റെ ചുവയുള്ള പൈപ്പ് വെള്ളം കുടിച്ച്ഞാനെത്രനാള്‍
വിശപ്പ്‌ അകറ്റിയിരിക്കുന്നു..


നാലാം ക്ലാസ്സിലെ സുന്ദരിപെണ്ണിനോട്
നിനക്ക് പ്രണയം തോന്നിയപ്പോഴും,
പരീക്ഷകളില്‍ വടിവൊത്ത
അക്ഷരങ്ങള്‍ പതിഞ്ഞ
എന്റെ ഉത്തരകടലാസ്സുകള്‍ പകര്‍ത്തി എഴുതാന്‍
നിനക്ക് നല്‍കിയപ്പോഴും,
നീയും എന്നെപ്പോലെ ഒന്നാമനയപ്പോഴും
അഭിമാനത്തോടെ കൂടെനിന്ന അതെ കൂട്ടുകാരന്‍...
ക്ലാസ്സില്‍ നീകാട്ടിയ കുറുമ്പ് ഞാന്‍
ഏറ്റുവാങ്ങിയപ്പോള്‍
ബാബു സര്‍ എന്റെ കുഞ്ഞു കൈവെള്ളയില്‍
പകര്‍ന്നു തന്ന
ചൂരല്‍പ്രയോഗം രക്തതുള്ളികളായി നിലത്തേക്ക്
അടര്‍ന്നു വീണപ്പോഴും കരയാതെ നിന്നെ
ഞാനെന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു..
അല്ല അതിനുള്ളിലെ ആര്‍ദ്രമായ
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...
കാരണം,നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍...
ഇന്നും ഞാന്‍ നിന്നെ എന്റെ
ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുന്നു...
മറക്കില്ല ഞാന്‍ ആ ബാല്യകാലം...
അങ്ങനെ മറക്കാനാകുമോ

കാവ്യാഞ്ജലി

കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്നവരെ ഈ സംരംഭം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ചിലപ്പോള്‍ കവിത അഗ്നിയാണ്, ചിലപ്പോള്‍ ഇളംകാറ്റാണ്, ഒരു ജലതരംഗകമ്പനം പോലെ തരളമാകുവാനും, ഇടിനാദം പോലെ ഗംഭീരമാകുവാനും കവിതയ്ക്ക് കഴിയും. വൈവിധ്യമാര്‍ന്ന ഈ നാദങ്ങളെല്ലാം മനുഷ്യഹൃദയത്തിനുള്ളില്‍ ഉറങ്ങുകയാണ്. ഒരു പ്രേമചുംബനസ്മൃതി പോലെ, ഒരു വിഷാദമന്ദസ്മിതം പോലെ, ഒരു പേലവ നിമിഷത്തില്‍ ജനിച്ച ഏതാനും കവിതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായ്‌ പരിചയപ്പെടുത്തുകയാണ്.. കാവ്യദേവതയ്ക്കൊരു കാവ്യാഞ്ജലി പോല്‍ ..